Saturday, May 23, 2015

Sufi paranja katha



‘സൂഫി പറഞ്ഞ കഥ’ വായിച്ചു തീര്‍ത്തു..


ആദ്യമായി, സൂഫിയിലെ കഥ ഇതിവൃത്തമായെടുത്ത് ഒരു നോവല്‍ എഴുതാന്‍ ധൈര്യം കാണിച്ച കെ.പി യ്ക്ക് അഭിനന്ദനങ്ങള്‍. അത് ഇരു മതസ്ഥരേയും വേദനിപ്പിക്കാതെ, പ്രകോപിപ്പിക്കാതെ കൈകാര്യം ചെയ്യാനായതിലും അഭിനന്ദങ്ങള്‍..!

കേട്ടുകഥയോ, ശരിക്കും സംഭവകഥയോ, എന്തായാലും കഥാകൃത്തിന് ഒടുവില്‍ രണ്ടു പേരേയും വധിക്കേണ്ടി വന്നു എന്നത് ഒരു പരാജയം ആയി തോന്നി..

പക്ഷെ, മനുഷ്യമനസ്സില്‍ ചേക്കേറണമെങ്കില്‍ അത് സഹതാപത്തിലൂടെയേ സാധിക്കൂ എന്ന ഒരു സൈക്കോളജിയും ഇതില്‍ അടങ്ങിയിരിക്കുന്നു…


ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ലീമിനെ അവരുടെ ആള്‍ക്കാര്‍ നീചമായി കശാപ്പു ചെയ്യുന്നു…


മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു സ്ത്രീക്കും നിലനില്‍പ്പില്ല!
എനിക്ക് തോന്നുന്നത് ഇതില്‍ ആകെ വിജയിക്കാന്‍ പറ്റിയത്, മലയാളികളുടെ കോമണ്‍ ഐഡന്റിറ്റി എന്ന സത്യത്തെ അംഗീകരിപ്പിക്കല്‍ മാത്രമാണ്.

മുസ്ലീംകളും ക്രിസ്ത്യന്‍സും  ഒക്കെ നമുക്ക് അറിവായ കാലത്ത് കുടിയേറിപാര്‍ത്ത് കേരളത്തിലെ മുന്തിയ ബ്രാഹ്മിന്‍സിനെയും ക്ഷ്ത്രിയരേയും നിര്‍ബ്ബന്ധിപ്പിച്ച് മതം മാറ്റി സ്ഥാപിച്ചെടുത്ത  മതങ്ങള്‍ ആണ് എന്ന സത്യം!

കേരളത്തില്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാളീക്ഷേത്രങ്ങളും മറ്റും തച്ചുടച്ച് അവര്‍ പള്ളികള്‍ സ്ഥാപിച്ചു..

പക്ഷെ നൂറ്റാണ്ടുകള്‍ പിറകോട്ടുപോകുമ്പോള്‍ നടുക്കുന്ന ആ സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറല്ല താനും!

കേരളീയര്‍ എല്ലാം ഒന്നാണെന്ന ഒരു സത്യം പുറത്തുകൊണ്ടുവരാനായി എന്നു തോന്നുന്നു..

‘തീയ്യനും പുലയനും ഒക്കെ എന്തു പേര്?’ എന്ന ചോദ്യവും, അവര്‍ക്ക് ഭൂമി പതിച്ചുകൊണ്ടുത്ത് അവരെയും സ്വതന്ത്രരാക്കിയപ്പോള്‍ കെ.പി ഒരു വലിയ മനസ്സിന്റെ ഉടമയായി..

വലിയ മനസ്സുകള്‍ക്കേ ഇങ്ങിനെ സത്യങ്ങള്‍ വേണ്ട രീതിയില്‍ എഴുതി ഫലിപ്പിക്കാനും, സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ആവൂ..

--
കുലവും ഗോത്രവും ഒക്കെ ഉണ്ടെങ്കിലും ബേസിക്കലി എല്ലാരും മണ്ണില്‍ നിന്നുണ്ടായി മണ്ണില്‍ മറയുന്ന മനുഷ്യര്‍ മാത്രം ആണെന്ന ഒരു തോന്നലും ഈ നോവല്‍ എന്നിലുണ്ടാക്കി.. സ്നേഹത്തിന്റെ മുന്നില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രം!

 വലിയ പ്രതാപിയായ കാരണവരുടെ ബലഹീനതകള്‍.. അതുപോലെ തന്നെ മുസലിയാരുടെ വീക്ക്നെസ്സുകള്‍.. പെണ്ണുങ്ങളോടുള്ള ആദരവ് ഒക്കെയും അവരെ വെറും മനുഷ്യര്‍ മാത്രമാക്കി മാറ്റുന്നു..

കെ.പി ഒരു പ്രത്യേക വ്യൂവിലൂടെയാണ് ലോകത്തെ നോക്കിക്കണ്ടത് ഇവിടെ..

നമ്മള്‍ ക്രൂരരും പരുക്കരും ആണെന്ന് കരുതി അകറ്റി നിര്‍ത്തി ബഹുമാനിക്കന്നവരെയൊക്കെ കാര്‍ത്തി സമമായി കണ്ട്, മനുഷ്യരായി കണ്ട് സ്നേഹിക്കുന്നു..

അതാണ് കാര്‍ത്തിയുടെ പ്രത്യേകത. മനുഷ്യര്‍ നല്‍കുന്ന മുഖം മൂടികളൊക്കെ അഴിച്ചുമാറ്റി, അവനിലെ മനുഷ്യനെ ദര്‍ശിക്കുന്നു കാര്‍ത്തി.. അവിടെ ഈഗോയോ വര്‍ഗ്ഗീയതയോ ഒന്നും തന്നെയില്ല.

അതുകൊണ്ട് തന്നെ കാര്‍ത്തി മനുഷ്യരില്‍ നിന്ന് ഉയര്‍ന്ന ഒരു ജന്മമായി തീര്‍ന്നിരിക്കുന്നു..

അസാധാരണമായ ഒരു ജന്മം. വിചിത്രമായ ഗൃഹയോഗം.  'നല്ലതല്ലേ, ചീത്തയൊന്നും ഇല്ലല്ലൊ?' എന്ന മുത്തശ്ശിയുടെ ചോദ്യത്തിന് ശങ്കുമ്മാവന്റെ മറുപടി, ‘സാധാരണക്കാരുടെ നല്ലതിനും ചീത്തയ്ക്കും അപ്പുറം ആയിരിക്കും ഇവരുടെ നല്ലതും ചീത്തയും..” ( ഈ ജന്മനങ്ങള്‍ സ്വാര്‍ദ്ധതാല്പര്യങ്ങള്‍ക്കായല്ല ജീവിക്കുന്നത്, ഒരു സമൂഹത്തിനെ നന്മയ്ക്കായി എന്നപോലെ. കാര്‍ത്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകള്‍ക്കും ഒക്കെ ഓരോ വലിയ അര്‍ത്ഥവും ഉദ്ദേശ്യവും ഒക്കെ ഉണ്ടായിരുന്നു..)